കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ബിജെപിയുടെ മുന്നേറ്റമാണ് തന്റെ പരാജയത്തിന് കാരണമെന്ന് സിപിഎം സ്ഥാനാർഥിയായിരുന്ന തോട്ടത്തിൽ രവീന്ദ്രൻ. പാർട്ടി വോട്ട് ഉൾപ്പെടെ ബിജെപിക്ക് ലഭിച്ചു. ഈ പോക്കാണ് പോകുന്നതെങ്കിൽ സംസ്ഥാനത്ത് ബിജെപി കൂടുതൽ മുന്നേറ്റം നടത്താനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് സ്ഥാനാർഥികളും മണ്ഡലത്തിൽ നന്നായി പ്രവർത്തിച്ചിട്ടുണ്ട്. ബിജെപി കുറച്ചുകൂടി കടന്നു പ്രവർത്തിച്ചു എന്നുവേണം കരുതാൻ. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ ഒമ്പതിനായിരത്തോളം വോട്ടുകൾ അവർ അധികം നേടിയിട്ടുണ്ടെന്നും അദ്ദഹം പറഞ്ഞു.
കടുത്ത പോരാട്ടത്തിനൊടുവിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ കെ. ജയന്ത് 1483 വോട്ടുകൾക്കാണ് തോട്ടത്തിൽ രവീന്ദ്രനെ വീഴ്ത്തിയതെങ്കിലും ബിജെപിയുടെ കുതിപ്പാണ് തന്റെ പരാജയത്തിന് കാരണമെന്ന് തോട്ടത്തിൽ രവീന്ദ്രൻ പറയുന്നു.
2021ൽ എംടി രമേശ് 30952 വോട്ടുകൾ നേടിയ സ്ഥാനത്ത് ഇക്കുറി നവ്യ ഹരിദാസ് 39899 വോട്ടുകളാണ് നേടിയത്. ഇതിൽ വലിയൊരു പങ്കും പാർട്ടി വോട്ടുകളാണെന്നും തോട്ടത്തിൽ രവീന്ദ്രൻ തുറന്നു പറയുന്നു. മാത്രമല്ല കാര്യങ്ങൾ ഇത്തരത്തിലാണ് പോകുന്നതെങ്കിൽ ബിജെപിയുടെ സ്വാധീനം വർധിക്കുമെന്നാണ് തോട്ടത്തിൽ രവീന്ദ്രന്റെ വിലയിരുത്തൽ.